കാസര്‍കോട് ; ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണവും മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് കോളേജ് വനിതാ ഹോസ്റ്റ ൽ നിര്‍മ്മാണവും ത്വരിതപ്പെടുത്തണമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഭരണാനുമതി നേടിയെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു . കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജിലെ പഠനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.സി.എല്‍ മുഖേന നടപ്പിലാക്കുന്ന 12 ലാബുകളില്‍ ഒന്‍പത് ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഉണ്ടെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്ന് ലാബുകളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ റിപ്പോര്‍ട്ട് ചെയ്തു. തളങ്കര വില്ലേജ് ഓഫീസ് നിലവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണിയുന്നതിന് അനുയോജ്യമല്ലാത്തതിനാല്‍ പുതിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാസര്‍കോട് തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി .എം പറഞ്ഞു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം നഗരസഭയുടെ പരിധിയിലുള്ള സ്ഥലം വിട്ടു കിട്ടിയാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാം എന്നും എ.ഡി.എം അറിയിച്ചു.ചെര്‍ക്കള -ബേവിഞ്ച റോഡില്‍ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ജനപ്രതിനിധികളും റവന്യൂ വകുപ്പും ഒരുമിച്ച് സ്ഥലപരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു . കല്ലങ്കട്ടയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സ് ഏറ്റെടുക്കാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി.കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കളനാട് ജനറല്‍ നഴ്സിംഗ് സ്‌ക്കൂളിന് ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു എം.എല്‍.എ പറഞ്ഞു. ദേശീയപാത തലപ്പാടി ചെങ്കള റിച്ചില്‍ നുള്ളിപ്പാടിയില്‍ എന്‍ട്രി എക്‌സിറ്റ് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു.







