ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിപ്പറിച്ചു; ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ ഹെഡ് കോൺസ്റ്റബിൾ ആയ ആർ ശബരിഗിരിയാണ് അറസ്റ്റിലായത്. പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ശബരിഗിരി അറസ്റ്റിലായത്. തട്ടിയെടുത്ത ഏഴര പവൻ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ച അവധിയിലായിരുന്നു ശബരിഗിരി. നേരത്തെ കോയമ്പത്തൂർ റൂറൽ പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിയെടുക്കുന്നുവെന്ന നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. മാല മോഷണ കേസുകൾ കൂടിയതോടെ പൊലീസ് നിരീക്ഷണം ആരംഭിച്ചു. ഇതിനിടയിലാണ് ശബരിഗിരിയുടെ പങ്കാളിത്തം പോലിസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവൻ മാല, കോലാർപട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവൻ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അൻപതോളം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചശേഷമാണ് പൊലീസ് ശബരിഗിരിയെ അറസ്റ്റ് ചെയ്തത്. ശാന്തി തിയറ്ററിനു പിൻവശത്ത് ഓയിൽ കാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. ആനമല ഡിഎസ്പി ഓഫിസിൽ പൊലീസ് ഉദ്യോഗസ്‌ഥയാണ് ഇയാളുടെ ഭാര്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page