‘സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പിക്കൊടുത്തു’; രാമായണത്തെക്കുറിച്ചുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരേ ബി.ജെപി; ഖേദം പ്രകടിപ്പിച്ച് പി. ബാലചന്ദ്രന്‍ എം.എല്‍.എ

രാമായണ പരാമര്‍ശവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായതോടെ പോസ്റ്റ് പിന്‍വലിച്ച് തൃശൂര്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ പി.ബാലചന്ദ്രന്‍. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന കുറിപ്പാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന ബി.ജെപിയുടെ വിമര്‍ശനമുയര്‍ന്നതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത് ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു” ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ” എന്നായിരുന്നു ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എം.എല്‍.എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറാണ് രംഗത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page