കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൂങ്ങി മരിച്ച സംഭവത്തില്‍ യുവതിയുടെ ശബ്ദരേഖ പുറത്ത്.കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ടുകള്‍ പരസ്യമാക്കി തന്നെ അപമാനിക്കുകയാണെന്നും ജോലി ചെയ്യാത്തവർക്ക് പോലും പ്രോത്സാഹനമാണ് മേലുദ്യോഗസ്ഥൻ നല്‍കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.
അനീഷ്യ സുഹൃത്തുകള്‍ക്ക് അയച്ച വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും മാനസികമായി വളരെയധികം പിരിമുറുക്കമുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് അനീഷ്യയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കയറിയ അനീഷ്യ ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി സമ്മർദ്ദം അനീഷ്യയെ വളരെയധികം ബാധിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 9 വർഷമായി പരവൂർ കോടതിയില്‍ എപിപിയായി ജോലി ചെയ്തു വരികയായിരുന്നു അനീഷ്യ. സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് സ്റ്റാറ്റസ് ഇട്ടതിനു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.