പാലക്കാട് വൻ കുഴല്‍പ്പണ വേട്ട; കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2 കോടിയോളം രൂപ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍


പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ വൻ കുഴല്‍പ്പണ വേട്ട. ഒരുകോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കളെ കസബ പൊലീസ് പിടികൂടി.മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‍റെ സീറ്റിനടിയിലെ രഹസ്യ അറയില്‍ പണം ഒളിപ്പിച്ചു കടത്താൻ ആയിരുന്നു പ്രതികളുടെ ശ്രമം.

ബണ്ടിലുകളായി ‌500 രൂപയുടെ നോട്ട് കെട്ടുകള്‍ കോയമ്ബത്തൂരില്‍ നിന്നും സീറ്റിനടിയിലെ അറയില്‍ അടുക്കിവെച്ചാണ് കൊണ്ട് വന്നത്. പണം മലപ്പുറത്തെത്തിക്കാനുള്ളതായിരുന്നു. എന്നാല്‍ ദേശീയപാതയില്‍ പൊലീസിന്‍റെ പരിശോധനയില്‍ ശ്രമം പാളി.

ആദ്യം വാഹനം നിർത്താതെ പോയെങ്കിലും പൊലീസ് പിന്തുടർന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. പ്രാഥമിക പരിശോധനയില്‍ പണമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.പഴയ സ്വർണം വിറ്റ് കിട്ടിയ പണമാണെന്നായിരുന്നു പ്രതികളുടെ പിന്നീടുള്ള വാദം. എന്നാല്‍ ഇരുവർക്കും രേഖകള്‍ ഹാജരാക്കാനായില്ല.

2021 ല്‍ ദേശീയപാതയില്‍ കുഴല്‍പണ കടത്തുകാരെ ആക്രമിച്ച്‌ പണം തട്ടുന്ന സംഘം നാലരക്കോടിയുമായി കടന്നിരുന്നു. പണം നഷ്ടപ്പെട്ട വാഹനം ഓടിച്ചിരുന്നത് ഇപ്പോള്‍ പിടിയിലായ പ്രതികളിലൊരാളായ നിസാറായിരുന്നു. ദേശീയപാതയില്‍ വാളയാറിനും കുരുടിക്കാടിനും ഇടയില്‍ നിരവധി തവണയാണ് കുഴല്‍പ്പണക്കടത്ത് സംഘം ആക്രമണത്തിന് ഇരയായിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം മറികടന്ന് നിരവധി തവണ പണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് പ്രതികളുടെ മൊഴി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച്‌ കൂടുതല്‍ പരിശോധന നടത്തുമെന്ന് കസബ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page