തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ദിവസം ക്ഷേത്രത്തില്‍ നടക്കാനിരുന്ന മറ്റു വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചരണം തെറ്റാെണെന്ന് ഗുരുവായൂര്‍ ദേവസ്വം.ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയൻ അറിയിച്ചു.എല്ലാ വിവാഹങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാന മന്ത്രി ഗുരുവായൂരില്‍ എത്തുന്നുണ്ട്. അതിന്റെ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തികൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.വിവാഹങ്ങള്‍ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്‌ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്‌ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളില്‍ അനാവശ്യമായ പ്രചരണങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.17-ന് 74 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുക. ഇതില്‍ ഭൂരിഭാഗം വിവാഹങ്ങളും പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാകും നടക്കുക.
