കണ്ണൂർ / കോഴിക്കോട് / നെടുമ്പാശ്ശേരി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണവേട്ട. വിദേശി അടക്കം ആറു പേർ അറസ്റ്റിൽ. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു. പേഴ്സിനുള്ളിൽ അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വിദേശി നെടുമ്പാശേരിയിൽ കസ്റ്റംസ് പിടിയിലായി. ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമെത്തിയ ഇയാൾ ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമച്ചു . സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാതിരിക്കാൻ കറുത്ത നിറമുള്ള കടലാസുകളും മറ്റുമുപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് തോളിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പേഴ്സിൽ ഒളിപ്പിച്ചത്. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. യാത്രക്കാരെ കുറിച്ച് വിവരമില്ല. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ ഒരു കോടി 36 ലക്ഷം രൂപ വരുന്ന 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്
കൊയിലാണ്ടി സ്വദേശി ഗിരീഷ്, വയനാട് സ്വദേശി സിയാദ്, കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് അലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്
കസ്റ്റംസ് അസി. കമ്മീഷണർ പി.സി. ചാക്കോ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക് കുമാർ, എസ്. പ്രണയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
