മൂന്നാർ:ഇടുക്കിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഭാര്യയ്ക്കൊപ്പം കൊടുംകാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ.
പൊലീസ് പിന്നാലെ ഉണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പുറത്തിറങ്ങി സംസ്ഥാനം വിടാൻ ശ്രമിക്കവെയാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റില്‍ ആയത്.
11 കാരിയെ പീഡിപ്പിച്ചതിന് സംഭവത്തിന് ശേഷം രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച് കഴിഞ്ഞത് കൊടുംകാട്ടിലായിരുന്നു. ഒടുവില്‍ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. ഡിസംബര്‍ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടില്‍ ഒറ്റയ്കയിരുന്ന കുട്ടിയെ കാട്ടിലേയ്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബസ് മാര്‍ഗം തമിഴ്‌നാട്ടിലേയ്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇയാളുടെ ഭാര്യയെ ബസില്‍ നിന്ന് പിടികൂടിയതോടെ ബസില്‍ നിന്ന് ഇറങ്ങി ബോഡി റോഡിലൂടെ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാരുടെയും എക്സൈസ് സംഘത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് മൂന്നാര്‍ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.