കാസർകോട് : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലും,പരിസരങ്ങളിലും കാലങ്ങളായി കുന്നുകൂടിക്കിടന്നു മണ്ണിനോട് ചേർന്നുകൊണ്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ആഭ്യന്തര വകുപ്പ് സ്പേസ് പദ്ധതി ആവിഷ്കരിച്ചു.
ഇത്തരത്തിലുള്ള വാഹനങ്ങൾ ലേലം ചെയ്യാൻ പല തവണ ശ്രമം നടന്നിരുന്നുവെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. വകുപ്പ് നടപടി പ്രഹസനമാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
“സ്പേസ്” (സ്കാപ്പ് പ്രോസസിങ് ഫോർ ഏരിയ ക്ലീൻഅപ്പ് ആൻഡ് എൻഹാൻ സ്മെന്റ്) എന്ന പുതിയ പദ്ധതി പ്രകാരം കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ “സീറോ”യുടെ സഹകരണത്തോടെ വാഹനങ്ങളുടെ റീ ക്ലെയിം,റിന്യൂ,റിലൈവ് എന്ന ടാഗ് ലൈനിൽ പദ്ധതി നടപ്പിലാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുത്ത് സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ പരിസരം വളരെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന പൊലീസ് മേധാവി ചെയർമാനും,കെ പി എച്ച് സി സി മാനേജിങ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നൽകുക. റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായിബന്ധപ്പെട്ടു പൊലീസ് പിടിച്ചെടുത്ത ആയിരക്കണക്കിന് വാഹനങ്ങൾ വെയിലും മഴയും, കൊണ്ട് മണ്ണിനോട് ചേർന്ന് നശിച്ചുകൊണ്ടിരിക്കുന്നുണ്ട്. പല വാഹനങ്ങളും ആക്രിക്കച്ചവടക്കാർക്ക് പോലും വേണ്ടാത്ത നിലയിൽ നശിച്ചിട്ടുണ്ട് . പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ കൂടുതലും മണൽ കടത്തിൽ പിടികൂടിയ ടിപ്പർ ലോറികളും, ലഹരിക്കടത്തുമായി ബന്ധപ്പെട്ട വണ്ടികളുമാണ്. “സ്പേസ്” പദ്ധതിയിലൂടെ ഇതൊക്കെ നീക്കം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.







