പുതുവല്‍സരം ആഘോഷിക്കാന്‍ പോയ വൈക്കം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

പനാജി: പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകന്‍ സഞ്ജയ് സന്തോഷി(20)ന്റെ മരണത്തിലാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ യുവാവിന്റെ ശരീരത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് വ്യക്തമായി. നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഗോവയിലെ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം വികൃതമായിരുന്നു. പിതാവ് സന്തോഷ് മൃതദേഹത്തിലെ വസ്ത്രങ്ങള്‍ കണ്ടാണ് സഞ്ജുവിനെ തിരിച്ചറി ഞ്ഞത്. യുവാവ് വെള്ളത്തില്‍ വീഴുന്നതിനു മുന്‍പ് തന്നെ മര്‍ദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാക്കള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെ അടിപിടിയുണ്ടായതായാണ് സൂചന.
ഡിസംബര്‍ 29-നാണ് സുഹൃത്തുക്കളും കുലശേഖരമംഗലം സ്വദേശികളുമായ കൃഷ്‌ണേദേവ്, ജയകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സഞ്ജയ് വൈക്കത്തു നിന്നു ഗോവയിലേക്കു പോയത്. 30ന് ഗോവയിലെത്തി പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു. മലയാളിയായ ഒരാള്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലും മൂവര്‍ സംഘം പങ്കെടുത്തിരുന്നു. രാത്രി പാര്‍ട്ടി കഴിഞ്ഞ് ഇവര്‍ താമസിക്കുന്ന മുറിയില്‍ വന്നെന്നും പുലര്‍ച്ചെ മുതല്‍ സഞ്ജയിനെ കാണാതായെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കള്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് ഗോവയിലെ മലയാളി അസോസിയേഷന്‍ മുന്‍കൈയെടുത്ത് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊ ലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജുന ബീച്ച് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page