തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെ പി നേതാക്കൾക്കും ചടങ്ങിൽ ക്ഷണമുണ്ട്. എന്നാൽ കോൺഗ്രസ് ബിജെപി നേതാക്കൾ പങ്കെടുക്കില്ലെന്നാണ് സൂചന.
570 പേരായിരുന്നു കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. 9,24,160 രൂപ യായിരുന്നു അന്ന് ചടങ്ങിനായി ചെലവായത്.
സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. നവകേരളസദസ് ആയിരുന്നതിനാൽ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും. ഈ മാസം അവസാനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.
