കാസർകോട്: മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും പിതാവ് ബാലനെ രക്ഷപ്പെടുത്താനായില്ല. പാറപ്പളളി കുമ്പളയിലെ ബാലന്‍ (55) ആണ് മരണത്തിന് കീഴടങ്ങിയത്. കരള്‍മാറ്റശസ്ത്രക്രിയ നടത്തി അച്ഛനും മകന്‍ അര്‍ജുനും സുഖമായി ഇരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത വന്നതിന് പിന്നാലെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി, ബാലന്‍ യാത്രയായത്. കരള്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവിതം തിരിച്ചു കിട്ടുകയുള്ളുയെന്ന ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരമാണ് മകന്‍ അര്‍ജുന്‍ കരള്‍ നല്‍കാന്‍ മുന്നോട്ടു വന്നത്. കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തോളം രൂപ ചിലവായി. ഭാരിച്ച ചെലവിനെ കുറിച്ച് നാട്ടുകാര്‍ക്ക് ആലോചിച്ചു നില്‍ക്കാന്‍ സമയമില്ലായിരുന്നു. പച്ചക്കറി ചലഞ്ചു ആയും, മീന്‍ കച്ചവടം നടത്തിയും, വണ്ടി കഴുകിയും, ബസ്സ് യാത്രനടത്തിയും, നാട്ടിലും ലോകത്തെ മ്പാടുമുള്ള നാട്ടുകാരായ ചെറുപ്പക്കാരുടെ സഹായവും എല്ലാം കൂടി ആ ഉദ്യമം മുന്നോട്ട് പോയിരുന്നു. അതിനിടയിലാണ് നാടിനെ കണ്ണീരിലാഴ്ത്തികൊണ്ട് ബാലന്‍ യാത്രയായത്. കണ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അര്‍ജുന്‍. അശ്വതി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്പു, ബാബു, കൃഷ്ണന്‍, പരേതനായ നാരായണന്‍.
