കോഴിക്കോട്: കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച് മരിച്ചു.കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. കോഴിക്കോട് കടപ്പുറത്ത് നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. ട്രാക്കില്‍ കുട്ടികളെയും സ്‌കൂട്ടറും കണ്ട് ട്രെയിൻ നിര്‍ത്താതെ ഹോണ്‍മുഴക്കി. എമര്‍ജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും ആദില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുക്കാനാണ് ശ്രമിച്ചത്. ഇതോടെ തീവണ്ടി തട്ടുകളും അരയ്ക്ക് താഴേക്ക് വേര്‍പെട്ട ആദിലിന്റെ മൃതദേഹം നൂറു മീറ്റര്‍ ദൂരം ട്രെയിൻ വലിച്ചിഴയ്ക്കുകയും ചെയ്തു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്‌കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന.നാലംഗ സംഘം രണ്ടുസ്‌കൂട്ടറുകളിലായി ഒന്നിച്ചാണ് ആഘോഷിക്കാൻ കോഴിക്കോട് ബീച്ചിലെത്തിയത്. മാനാഞ്ചിറയിലും കടപ്പുറത്തുമായുള്ള ആഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളയില്‍നിന്ന് ദേശീയപാതയിലേക്ക് മേല്‍പ്പാലത്തിലൂടെയല്ലാതെ എളുപ്പത്തില്‍ എത്താൻവേണ്ടി സ്‌കൂട്ടറില്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. ആദ്യം പോയ സ്‌കൂട്ടര്‍ ട്രാക്ക് കടന്നുപോകുന്നതുകണ്ടാണ് ആദിലും സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയത്. പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടന്നുവന്ന എറണാകുളം- ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടെങ്കിലും ആദില്‍ സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തതാണ് അപകടത്തിന് വഴിവെച്ചത്.








