പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച; നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും പിടിയില്‍; മോഷണം പോക്കറ്റ് മണിക്കുവേണ്ടി

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച നടന്നത്. മാരകായുധങ്ങളുമായി ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ സംഘം വധഭീഷണി മുഴക്കി അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം എന്നിവയും കവരുകയായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ അകന്ന കൂട്ടുകാരന്‍ വഴി സെജിനാണ് ആദ്യം അവിടെയെത്തിയത്. സംസാരിച്ചിരിക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പൊലീസ് സ്‌ക്വാഡ് ആണെന്ന വ്യാജേന ജയ്സണും കയിസും ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയാണ് കവര്‍ച്ച നടത്തിയത്. അതിക്രമം നടക്കുന്ന സമയം നിയമവിദ്യാര്‍ത്ഥിനിയെ കാറില്‍ നിരീക്ഷണത്തിനായി ഏല്‍പ്പിച്ചിരുന്നു. മോഷണത്തിന് പിന്നാലെ പ്രതികള്‍ കടന്നുകളയുകയും ചെയ്തു. ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ തൃശൂരില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ വാഹനം തടഞ്ഞു. കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. പോക്കറ്റ് മണിക്കുവേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page