സംസ്ഥാനത്ത് കനത്ത മഴ;കോട്ടയം പാലായിൽ വിദ്യാർത്ഥിനിയെയും പത്തനംതിട്ടയിൽ വൃദ്ധയെയും ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശം. രണ്ടു ജില്ലകളിലായി രണ്ടുപേരെ ഒഴുക്കില്‍പെട്ട് കാണാതായി.പാലാ ഭരണങ്ങാനത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെയും പത്തനംതിട്ട നാരങ്ങാനത്ത് വയോധികയെയുമാണ് കാണാതായത്.പത്തനംതിട്ട ഇലന്തൂരിലെ കൊട്ടതട്ടി മല, നഗരത്തോട് ചേര്‍ന്ന ചുരുളിക്കോട്, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മഴവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് കാല്‍വഴുതി തോട്ടില്‍വീണാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് സിബിച്ചന്‍റെ മകള്‍ മരിയയെ കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറക്ക് സമീപമായിരുന്നു അപകടം. ചിറ്റാനപ്പാറ-അയ്യമ്പാറ റോഡിലൂടെ പോകുന്നതിനിടെ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കാല്‍വഴുതിയ വിദ്യാര്‍ഥിനി കുന്നേമുറി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും ശക്തമായ ഒഴുക്കില്‍പെട്ട് റോഡില്‍ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്‌കൂള്‍ബസിലെ ഡ്രൈവര്‍ ഓടിയെത്തി പിടിച്ചെങ്കിലും മരിയ പിടിവിട്ട് ഒഴുക്കില്‍പെടുകയായിരുന്നു. മറ്റേ കുട്ടിയെ രക്ഷപ്പെടുത്തി.പാലാ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ തിരച്ചില്‍ ദുഷ്‌കരമാക്കി. പത്തനംതിട്ട നാരങ്ങാനത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വെസ്റ്റ് വലിയകുളത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ സുധര്‍മയെയാണ് (71) കാണാതായത്. അഗ്നിരക്ഷാ സേനയും ആറന്മുള പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page