മരണം മർദ്ദനത്തെ തുടർന്ന് എന്ന് പരാതി; യുവാവിൻ്റെ മൃതദേഹം കല്ലറയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോയി
കോഴിക്കോട്: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ഉയർന്നതോടെ യുവാവിൻ്റെ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ട് പോയി .കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസി (36)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്. തോമസിന്റെ പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട് പോലീസാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്.
രാവിലെ 11 മണിയോടെ സെമിത്തേരിയില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഫോറൻസിക് സംഘം എത്തിയ ശേഷമാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. നവംബര്‍ നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, തോമസും സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത് സംസ്‌കാരത്തിന് ശേഷമാണ്. തുടര്‍ന്ന് പിതാവ് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.