“വാർഡ് ബിജെപിയുടെ കുടുംബ സ്വത്തോ”?നവകേരള സദസിന്റെ പേരിൽ സിഡിഎസ് അംഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശകാരം; ഡി വൈ എസ് പിക്ക് പരാതി

കാസർകോട്: നവകേരള സദസിന് സംഘാടക സമിതിയും എഡിഎസ് പൊതുയോഗവും വിളിച്ചു ചേർക്കാത്തതിന് സിഡിഎസ് അംഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ശകാരം. പൊതുവേദിയിൽ തന്നെ അപമാനിച്ചുവെന്ന് കാട്ടി സിഡിഎസ് അംഗം ബിജി ബാബു കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായര്‍ക്ക്
പരാതി നൽകി.  മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശനെതിരെയാണ് പരാതി നൽകിയത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഇന്നലെ  പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേർന്ന സിഡിഎസ് യോഗത്തിലാണ് സംഭവം. പഞ്ചായത്തിലെ ഒന്നാം വാർഡായ വാഴക്കോട് നവകേരള സദസ്സിന്റെ ഭാഗമായി സംഘാടക സമിതിയും എഡിഎസ് പൊതുയോഗവും വിളിച്ചു ചേർക്കാത്തതാണ്  പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ക്ഷുഭിതനാക്കിയത്. വാർഡ് തന്റെയും  ആർ എസ് എസ് – ബി ജെ പി കാരുടെ കുടുംബ സ്വത്ത് ആണോ,എന്ന് ചോദിച്ചാണ് വൈസ് പ്രസിഡന്റ് ശകാരം തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
പൊതുവേദിയിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
നവകേരള സദസ് പരിപാടിയിൽ സംബന്ധിച്ചിട്ടില്ലെങ്കിൽ ഇനി മുതൽ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നുള്ള ഒരു അനുകൂല്യങ്ങൾ ഒന്നാം വാർഡിൽ ലഭിക്കില്ലെന്ന് പറഞ്ഞ്  ഭീഷണി മുഴക്കി .
മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡ് ബിജെപിയുടെ കയ്യിലാണ്. വാർഡിലെ മുൻ പഞ്ചായത്തംഗവും ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ് ബിജി ബാബു.
സംഭവത്തിൽ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രകാശനെതിരെ സിപിഎമ്മിനകത്തും സമീപകാലത്ത് വ്യാപക പരാതിയുണ്ട്. കക്കാട്ട് ​ഗവ ഹയര്‍ സെക്കൻഡറി സ്കൂളിലെ അരി തിരിമറി നടത്തിയതിന് സിപിഐ എം നീലേശ്വരം ഏരിയാ കമ്മറ്റി ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ അഡ്വ. ആശാലത ബങ്കളം സ്വദേശിനിയായ യുവ അഭിഭാഷകയെ മര്‍ദ്ദിച്ചതും പാര്‍ട്ടിക്കകത്ത് വിവാദമായി. ഫീസ് വാങ്ങിയിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടര്‍ന്ന് മറുഭാ​ഗം വിജയിച്ച സംഭവത്തിൽ വി. പ്രകാശന്റെ ഭാര്യയ്ക്കെതിരെ ഇവരുടെ കക്ഷി പാര്‍ട്ടിക്ക് പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ ബങ്കളം സ്വദേശിനിയായ യുവ അഭിഭാഷ​ക ആശാലതയുടെ വീഴ്ച പാര്‍ട്ടിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് ആശാലത ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിൽ ആശാലതയെ പാര്‍ട്ടി ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ ഭാ​ഗമാക്കാനും ശ്രമം നടന്നെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാ​ഗം ഇടപെട്ട് പൊളിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page