അവിഹിത ബന്ധമുണ്ടെന്ന് സംശയം; 230 കിലോമീറ്റർ സഞ്ചരിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

വെബ്ബ് ഡെസ്ക്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കർണാടക പോലീസ് കോൺസ്റ്റബിൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് മുമ്പ് കീടനാശിനി കഴിച്ച കോൺസ്റ്റബിൾ കിഷോർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. 2022 നവംബർ 13നായിരുന്നു കിഷോറും പ്രതിഭയും വിവാഹിതരായത്. കൊലപാതകത്തിന് 11 ദിവസം മുമ്പാണ് പ്രതിഭ(24) ആൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രതിഭയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന കിഷോർ, പ്രതിഭയുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും പലപ്പോഴും പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഭയുമായി ആശയവിനിമയം നടത്തിയ ഓരോ വ്യക്തിയെക്കുറിച്ചും അയാൾ അന്വേഷിച്ചു, കോളേജിലെ രണ്ട് ആണ്‍ സുഹൃത്തുക്കളുമായി പ്രതിഭയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച വൈകുന്നേരം കിഷോർ പ്രതിഭയെ വിളിച്ച് അസഭ്യം പറയുകയായിരുന്നു. പ്രതിഭ ഫോൺ ചെയ്തു കൊണ്ട്‌ കരയുന്നത് കണ്ടപ്പോൾ അമ്മ ഇടപെട്ട് കോൾ കട്ട് ചെയ്തു. വിഷമിക്കുന്നത് നവജാതശിശുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കിഷോറിന്റെ കോളുകൾക്ക് മറുപടി നൽകരുതെന്നും അമ്മ പ്രതിഭയോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കിഷോർ തന്നെ 150 തവണ വിളിച്ചതായി പ്രതിഭ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കർണാടകയിലെ ചാമരാജനഗർ ടൗണിൽ നിന്ന് 230 കിലോമീറ്റർ അകലെ ഹൊസ്‌കോട്ടിനടുത്തുള്ള പ്രതിഭയുടെ വീട്ടിൽ 11.30ഓടെ കിഷോർ എത്തുകയായിരുന്നു. കിഷോർ ആദ്യം കീടനാശിനി കഴിക്കുകയും തുടർന്ന് പ്രതിഭയും കുട്ടിയും ഉള്ള മുറിയില്‍ കയറി വാതിൽ പൂട്ടി ഷാൾ ഉപയോഗിച്ച് പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സംശയം തോന്നി പ്രതിഭയുടെ അമ്മ വാതിലിൽ മുട്ടിയെങ്കിലും കുറച്ച് സമയത്തേക്ക് പ്രതികരണമുണ്ടായില്ല. ഏകദേശം 15 മിനിറ്റിനുശേഷം പുറത്തേക്ക് വന്ന് കിഷോർ ഞാൻ അവളെ കൊന്നു എന്ന് പറഞ്ഞ് കൊണ്ട്‌ അവിടെ നിന്ന് ഓടിപ്പോവുകയായിരുന്നു.

കീടനാശിനി കഴിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കിഷോറിനെ ഡിസ്ചാർജ് ചെയ്താലുടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page