കോഴിക്കോട്:താമരശേരിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. താമരശേരി സ്വദേശികളായ സായൂജ് (33), ലെനിൻരാജ് (34), സിറാജ് (28) എന്നിവരാണ് കോഴിക്കോട് റൂറല്‍ എസ്‌പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്
വാടകയ്ക്കെടുത്ത മുറിയില്‍ ചില്ലറ വില്‍പ്പനയ്‌ക്കായി എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.22 ഗ്രാം എംഡിഎംഎ കൂടാതെ ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പായ്ക്കിങ് കവറുകള്‍, ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്നിവയും മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പിടിയിലായ സായൂജ് ഒരു വര്‍ഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നു. ഇയാളുടെ സഹായികളാണ് പിടിയിലായ ലെനിൻരാജും, സിറാജുമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് സായൂജ് എത്തിക്കുന്ന ലഹരി മരുന്ന് വാടക മുറിയില്‍ വച്ച് പായ്ക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വില്‍ക്കുന്നത്. ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് സായൂജിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുൻപ് താമരശേരി അമ്പമുക്കില്‍ നാട്ടുകാരുടെ നേര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അതേ ലഹരി മാഫിയ സംഘത്തില്‍പെട്ടയാളാണ് സായൂജെന്നും പൊലീസ് വ്യക്തമാക്കി.
