ന്യൂഡൽഹി :അടുത്ത ബന്ധവുമായി അടുപ്പത്തിലായിരുന്ന 19 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ മിരാജ് അലി യുവതിയുടെ കൈകൾ ചലിപ്പിക്കാൻ കഴിയാത്ത വിധം ബലമായി പിടിക്കുകയും മാതാവ് റാബിയ ഖാട്ടൂൺ, പിതാവ് മുഹമ്മദ് മനീർ എന്നിവർ തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് മാതാവ് അറസ്റ്റിലായത്. ഈ കേസിൽ പിതാവിനെയും സഹോദരനെയും ഏപ്രിൽ രണ്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഏപ്രിൽ ഒന്നിനാണു കൊലപാതക വിവരം പുറത്തായത് . വെസ്‌റ്റ് ഡെൽഹി ഹരി നഗറിലാണ് നാടിനെ നടുക്കിയ നിഷ്ഠുര സംഭവമുണ്ടായത്. ഏപ്രിൽ രണ്ടിനു യുവതിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ ഒന്നിനു രണ്ടു മണിക്ക് പോലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് കൊലപാതകം വെളിപ്പെട്ടത്. വീട്ടുകാർ കൊലപ്പെടുത്തിയ യുവതിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ പോകുന്നു എന്നായിരുന്നു സന്ദേശം .പോലീസ് സ്ഥലത്തെത്തി അന്ത്യകർമ്മങ്ങൾ നിറുത്തിവയ്പ്പിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനുഎത്തിച്ചു. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് കൊലപാതകത്തിൽ യുവതിയുടെ മാതാവിന്റെ പങ്കും തെളിയുകയായിരുന്നു. ബന്ധുവായ ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് യുവതിയും യുവാവും അഭ്യർത്ഥിച്ചെങ്കിലും യുവതിയുടെ വീട്ടുകാർ എതിർത്തു. അതിനുശേഷം യുവതിയെ ഏതാനും ദിവസം വീട്ടിൽ പൂട്ടിയിട്ടു .എന്നിട്ടും മനസ്സു മാറാത്തതിനെ തുടർന്നായിരുന്നു മാതാപിതാക്കളും സഹോദരനും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.







