കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ആറുവയസ്സുകാരനെ രണ്ടാനുപ്പ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് വിശദമായ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ക്വാര്‍ട്ടേഴ്‌സിനു അകത്ത് വച്ച് ആറു വയസ്സുകാരനെ മാതാവിന്റെ രണ്ടാം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് മാസങ്ങളായി നടക്കുന്ന, ക്രൂരമായ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള മൂന്നാമത്തെ മകനെ മര്‍ദ്ദിച്ചതിന് ഷൗക്കത്തലി എന്നയാളെ വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി ഇയാള്‍ക്ക് അന്നു തന്നെ ജാമ്യം അനുവദിച്ചു. പൊലീസിന്റെ കെടുകാര്യസ്ഥത കാരണമാണ് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന ആരോപണവുമായി കുട്ടിയുടെ പിതാവു രംഗത്തുവന്നു.പ്രതിക്കു ജാമ്യം ലഭിച്ച സാഹചര്യത്തെ കുറിച്ച് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







