ചന്ദ്രഗിരി പുഴയിൽ പ്രവാസിയുടെ മരണം: കൂട്ടുകാരെ ചോദ്യം ചെയ്‌തു; കാണാതായ കര്‍ണ്ണാടക സ്വദേശിയെ തെരയുന്നു


കാസര്‍കോട്‌: പ്രവാസിയും ടെലിഫിലിം അഭിനേതാവുമായ ചെങ്കള പാണലത്തെ അബ്‌ദുല്‍ മജീദ്‌ (52) മുങ്ങി മരിച്ചതാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമായത്. ഇതോടെ മരണത്തിലെ ദുരൂഹത മാറിയതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
അബ്‌ദുല്‍ മജീദിനെ ചൊവ്വാഴ്ച്ച രാത്രിയിലാണ്‌ ചന്ദ്രഗിരിപുഴയില്‍ കാണാതായത്‌.കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ്‌ പെരുമ്പളകടവ്‌ ഭാഗത്ത്‌ മൃതദേഹം കാണപ്പെട്ടത്‌. സംഭവത്തില്‍ ആദ്യം ദുരൂഹത സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ അബ്‌ദുല്‍ മജീദിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തു. ഇതിനിടയില്‍ ഇരുവര്‍ക്കും രക്തസമ്മര്‍ദ്ദം ഉണ്ടായതിനെതുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇവരുടെ കൂടെ കര്‍ണ്ണാടക സ്വദേശിയായ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാളുടെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണെന്നും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.
അബ്‌ദുല്‍ മജീദിനെ പുഴയില്‍ കാണാതായതുമായി ബന്ധപ്പെട്ട്‌ പരസ്‌പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതും കൂട്ടുകാരില്‍ ഒരാളുടെ ദേഹത്ത്‌ പരിക്ക്‌ കാണപ്പെട്ടതുമാണ്‌ സംശയത്തിനു ഇടയാക്കിയത്‌. എന്നാല്‍ മജീദിനെ കാണാതായതിനെ ചൊല്ലി ഇരുവരും വാക്കുതര്‍ക്കവും കയ്യാങ്കളിയും നടത്തിയതിനിടയിലാണ്‌ പരിക്കുണ്ടായതെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. സംഭവത്തിനു ശേഷം കാണാതായ കര്‍ണ്ണാടക സ്വദേശിയെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഇയാളെ കൂടി കണ്ടെത്തി ചോദ്യം ചെയ്‌താല്‍ മാത്രമേ മറ്റു രണ്ടുപേര്‍ പറഞ്ഞത്‌ വാസ്‌തവമാണോയെന്ന കാര്യത്തില്‍ വ്യക്തമാവുകയുള്ളൂവെന്ന്‌ പൊലീസ്‌  അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page