വെബ് ഡെസ്ക്: സംസ്ഥാനത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് ദുരന്ത മുന്നറിയിപ്പ് പരീക്ഷണ സന്ദേശം ലഭിച്ചു തുടങ്ങി. രാവിലെ 11 ന് ശേഷമാണ് 15 സെക്കന്‍റിലധികം നീണ്ടു നിൽക്കുന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന, അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പാണ് വന്നത്.എന്നാൽ എല്ലാ ഫോണുകളിലും ഒരേ സമയത്ത് അല്ല മുന്നറിയിപ്പ് എത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ചൊവ്വാഴ്ച പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി. ഫോണിനെക്കൂടാതെ റേഡിയോ,ടെലിവിഷന്‍,സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്. നേരത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ ഈ സംവിധാനം പരിശോധിച്ചിരുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടും. മുന്‍പും ഇത്തരത്തില്‍ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. ഇന്നത്തേത് പരീക്ഷണ സന്ദേശമാണെങ്കിൽ ഇനി മുതൽ വരുന്ന സന്ദേശങ്ങളെ ഗൗരവമായി കാണണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)