പൊലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തി യന്ത്രം കടത്തി; സംഭവത്തിന് കൂട്ടുനിന്ന എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റുചെയ്തു. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) എന്ന
യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനില്‍ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. ഇതു കണ്ടെത്തുന്നതില്‍ പൊലീസിനു വീഴ്ച സംഭവിച്ചിരുന്നു. യുവാവിന്റെ മരണത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്. നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഇല്ലാത്ത യന്ത്രം ഏഴംഗ സംഘം ഒക്ടോബര്‍ 10 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കടത്തിക്കൊണ്ടുപോയിരുന്നു. പകരം ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തിയന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു. പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്തെ താത്കാലിക റോഡിലൂടെയാണ് മണ്ണ് മാന്തി യന്ത്രം കടത്തിയതും മറ്റൊന്ന് കൊണ്ടുവന്നിട്ടതും. മണ്ണ് മാന്തി യന്ത്രം മാറ്റിയ ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ സംഘം ശ്രമിക്കുമ്പോഴാണ് പൊലീസുകാര്‍ ഇവരെ കണ്ടത്. കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കല്‍ ക്വാറി ഉടമ മാതാളികുന്നേല്‍ തങ്കച്ചന്റെ ഉടമസ്ഥതയിലുളളതാണ് അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം.
സ്റ്റേഷനില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് യഥാസമയം അറിയാതിരുന്നത് പൊലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കേസില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page