സീറ്റിലിരുന്ന യാത്രക്കാരന്‍റെ കയ്യിൽ ഏൽപ്പിച്ച കുഞ്ഞിനെ മറന്ന് ദമ്പതികൾ ഇറങ്ങിപ്പോയി; കൈക്കുഞ്ഞുമായി യാത്രക്കാരൻ പെരുവഴിയിൽ;കെ.എസ്.ആർ.ടി.സി ബസിലെ നാടകീയ രംഗങ്ങൾ ഇങ്ങിനെ

കാസർകോട്: ബസ്സിൽ യാത്രക്കാരന്‍റെ കൈയിൽ ഏല്‍പ്പിച്ച കുഞ്ഞിനെ മറന്ന്‌ ദമ്പതികള്‍ മറ്റു രണ്ടു മക്കളുമായി രണ്ടു സ്റ്റോപ്പുകളില്‍ ഇറങ്ങിപ്പോയി. ഇറങ്ങേണ്ട സ്ഥലമായിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ അമ്മ എത്താത്തതിനെ തുടർന്ന് വലഞ്ഞ യാത്രക്കാരൻ  കുട്ടിയെ പൊലീസിനെ ഏല്‍പ്പിച്ചു. പിന്നീട്‌ മാതാപിതാക്കളെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം  സന്ധ്യയോടെ കാസര്‍കോട്ടേക്ക്‌ പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിലാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഒരു വയസു പ്രായമുള്ള പെണ്‍കുഞ്ഞും മറ്റു രണ്ടുകുട്ടികളുമായാണ്‌ ദമ്പതികള്‍ ഉപ്പളയില്‍ നിന്നു ബസ്‌ കയറിയത്‌. ഇരിക്കാന്‍ സീറ്റു കിട്ടാത്തതിനാല്‍ ഒരു വയസുപ്രായമുള്ള പെണ്‍കുഞ്ഞിനെ ഇരുന്നു യാത്ര ചെയ്‌തിരുന്ന യാത്രക്കാരനെ ഏല്‍പ്പിച്ചു. മുട്ടത്തേക്കാണ്‌ ദമ്പതികൾ ടിക്കറ്റെടുത്തിരുന്നത്‌. ബസ്‌ ബന്തിയോട് എത്തിയപ്പോള്‍ ഒരു കുഞ്ഞുമായി ഭര്‍ത്താവ്‌ ഇറങ്ങി. ഇറങ്ങിയതിനു ശേഷമാണ്‌ ഭാര്യയും മറ്റു രണ്ടു മക്കളും ഇല്ലെന്ന്‌ അറിഞ്ഞത്‌. ഭര്‍ത്താവ്‌ ഇറങ്ങിയ കാര്യം ഭാര്യയും അറിഞ്ഞിരുന്നില്ല. ബസ്‌ മുട്ടത്തെത്തിയപ്പോള്‍ യാത്രക്കാരനെ ഏല്‍പ്പിച്ചിരുന്ന കുഞ്ഞിനെയെടുക്കാതെ രണ്ടാമത്തെ കുട്ടിയെയും കൊണ്ട്‌‌ മാതാവും ഇറങ്ങി. കുഞ്ഞ്‌ ഭര്‍ത്താവിന്റെ കൂടെ ഉണ്ടാകുമെന്നാണത്രെ ഭാര്യ കരുതിയിരുന്നത്‌. എന്നാല്‍ ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന്‌ യുവതി ബഹളം വെച്ചു. ആള്‍ക്കാര്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും ബസ്‌ കുമ്പളയില്‍ എത്തിയിരുന്നു. കുഞ്ഞിനെ ഏല്‍പ്പിച്ച ആളിനെ കാണാതെ യുവാവും കുഴങ്ങി. കുഞ്ഞുമായി ബസ്‌ സ്റ്റാൻഡിൽ ഇറങ്ങി സ്ഥലത്ത്‌ ഉണ്ടായിരുന്നവരോട്‌ വിവരം പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞിനെ തേടി രണ്ടുപേർ ബൈക്കുമായെത്തി. എന്നാല്‍ കുഞ്ഞിനെ തരാന്‍ കഴിയില്ലെന്നും പൊലീസിനു ഏല്‍പ്പിക്കുകയാണെന്നും വ്യക്തമാക്കി. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ പൊലീസെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു. ഒടുവില്‍ മാതാപിതാക്കൾ എത്തി കുഞ്ഞിനെ ഏറ്റെടുത്തതോടെയാണ്‌ മണിക്കൂറുകള്‍ നീണ്ട സംഭവ വികാസങ്ങള്‍ക്ക്‌ തിരശ്ശീല വീണത്‌

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page