തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ള അംഗപരിമിതൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന് കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. കരുവന്നൂര്‍ സഹകരണബാങ്കില്‍ 14 ലക്ഷം രൂപയുടെ നിക്ഷേപമാണ് ശശിക്ക് ഉണ്ടായിരുന്നത്. ശശിയുടെയും അമ്മയുടെയും പേരിലായിരുന്നു നിക്ഷേപം, അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷമാണ് വേണ്ടിയിരുന്നത്. എന്നാൽ പല തവണയായി ബാങ്ക് നല്‍കിയത് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമായിരുന്നു. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ശശിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് കുടുംബം പറഞ്ഞു.നാഡി സംബന്ധമായ പ്രശ്നമുള്ളതിനെ തുടർന്ന് ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന് ചികിത്സ നടക്കുന്നതിനിടെയാണ് പെട്ടന്ന് രക്തസമ്മർദ്ദം കൂടി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ശശിക്ക് ഉടൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ബാങ്കിലെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം വ്യക്തമാക്കി. പ്രായമായ അമ്മയ്‌ക്ക് ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങളുമില്ല. അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചതെന്ന് സഹോദരി പറയുന്നു. ശശിയുടെ ചികിത്സക്കായി പലയിടത്ത് നിന്നും കടം വാങ്ങിയിരുന്നു. ബാങ്കിൽ നിന്നും പണം തിരികെ കിട്ടാതെ കടം എങ്ങിനെ വീട്ടുമെന്ന ആശങ്കയിലാണ് കുടുംബം
