അമരാവതി: അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ തെലുഗു ദേശം പാർട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെ നന്ത്യൽ പൊലീസിലെ സിഐഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനെയും സിഐഡി സംഘം കസ്റ്റഡിയിലെടുത്തു. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു. പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. പത്ത് വർഷക്കാലം അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു 73കാരനായ ചന്ദ്രബാബു നായിഡു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അറസ്റ്റ് ചെയ്ത നായിഡുവിനെ വിജയവാഡയിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എഫ്ഐആറില്‍ നായിഡുവിന്റെ പേരില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് വലിയ കൂട്ടം പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടി. വന്‍ പൊലീസ് സംഘവും നടയാലില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)