നഴ്‌സറി വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസ് തട്ടിമരിച്ച സംഭവം; ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധ; ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഗതാഗത വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍കോട്: കമ്പാര്‍ പെരിയഡുക്കയില്‍ സ്‌കൂള്‍ ബസ് തട്ടി നഴ്‌സറി വിദ്യാര്‍ത്ഥി മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ചെറിയ കുട്ടികളായിരുന്നിട്ടും ബസില്‍ നിന്ന് ഇറക്കാന്‍ വിദ്യാര്‍ത്ഥികളെ ബസിലുണ്ടായിരുന്ന ആയ തയ്യാറായില്ല. കുട്ടിയെ ഇറക്കായി ബസ് നിര്‍ത്തിയപ്പോഴും, ആയ ബസിനുളളില്‍ത്തന്നെ ഇരിക്കുകയായിരുന്നു. ആയയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ആയക്കെതിരെയും കേസുണ്ടായേക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആയിഷ സോയ വീടിന് മുന്നില്‍ വച്ച് സ്‌കൂള്‍ ബസ് തട്ടി മരിച്ചത്. വീടിന് സമീപം സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ നഴ്സറി വിദ്യാര്‍ഥിനി അതേ സ്‌കൂള്‍ ബസ് തട്ടി മരിക്കുകയായിരുന്നു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആയിഷ സോയ(4). കാസര്‍കോട് കമ്പാര്‍ പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകളാണ്. കുട്ടി വീട്ടിലേക്ക് കയറിയെന്ന് കരുതി ഡ്രൈവര്‍ മിനി ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസിന് അടിയില്‍പ്പെട്ട നാല് വയസുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page