ആലപ്പുഴ: സ്കൂളിൽ പോയി മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പുറകെ നടന്ന് ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ്വാ സ്വദേശി കുന്തന്‍കുമാറി(27)നെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു ഇയാള്‍ പെൺകുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടു വന്ന നാട്ടുകാർ യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ നിന്നും ഇവിടെയത്തിയത്. ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്‍കുമാറെന്ന് പൊലീസ് അറിയിച്ചു. വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എംഎം ഇഗ്‌ന്യേഷ്യസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
