മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; കൊലപാതകമെന്നു സംശയം

തിരുവല്ല: ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള മാലിന്യങ്ങള്‍ക്കിടയിലാണ് മൃതദേഹത്തെ കണ്ടത്. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ സമീപത്തെ ഗ്ലാസ് കടയിലെ ജീവനക്കാരന്‍ ദീപുവാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്നുമുതല്‍ അഞ്ചു ദിവസം വരെയെങ്കിലും പഴക്കമുള്ള മൃതദേഹം പെണ്‍കുഞ്ഞിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. അരയില്‍ കറുത്ത ചരടുണ്ടായിരുന്നു. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു. സമീപത്തുതന്നെ ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി കൊണ്ടുവന്നിട്ടതാണെന്നാണ് സംശയം. പിന്നീട് നായ വലിച്ച് പുറത്തിട്ടതാവാമെന്നാണ് നിഗമനം.
കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page