കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാറുടെ ജോലി പോയി; കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പി.കെ ബീനയെ  പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി

കോഴിക്കോട്: അയ്യായിരം രൂപ  കൈക്കൂലി വാങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാരെ സർവീസിൽ നിന്ന് പരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയ പികെ ബീനയെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26 ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിജിലൻസ് പിടികൂടിയതോടെ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും സസ്പെൻഷൻ തുടർന്നു. 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ ടി.ഭാസ്കരനോട് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹം വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു.വിജിലൻസിന്റെ നിർദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് തന്നെ പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസിൽ വെച്ച് അന്നത്തെ വിജിലൻസ് ഡി.വൈ.എസ്.പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴ് വർഷവും കഠിന തടവും, അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ബീനക്കെതിരെ ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ കേസിൽ കേരള ഹൈക്കോടതിയിൽ ബീന അപ്പീൽ സമർപ്പിച്ചിരുന്നു. റിമാന്റിൽ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയ ശേഷം വകുപ്പുതലത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകി.മേൽകോടതിയിൽ അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്ന്  ബീന  ആവശ്യപ്പെട്ടിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും ഇക്കാര്യം മേൽക്കോടതിയിൽ തെളിയിക്കാനാവുമെന്നും അവർ പറഞ്ഞു. എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽ നിന്ന് നീക്കാൻ വകുപ്പ് തലത്തിൽ തീരുമാനിക്കുകയായിരുന്നു. ബീന കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ അവരെ സർവീസിൽ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page