പയ്യന്നൂര്‍: ചികിത്സാ സഹായ സമാഹരണം എന്ന പേരില്‍ വാഹനത്തിലെത്തി നിരവധി പേരില്‍ നിന്നു പണം തട്ടിയ സംഘത്തെ റിട്ട. എസ്‌ഐ യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് വച്ചാണ് സംഘം പിടിയിലായത്.
ഒരു വാഹനത്തിലാണ് നാലംഗ സംഘം എത്തിയത്. വെള്ളൂരിലെ അഞ്ചു വയസ്സുകാരന്റെയും 30കാരന്റെയും ചികിത്സക്കുള്ള സഹായ സമാഹരണം എന്ന ഫ്‌ളക്‌സ്‌ബോര്‍ഡും മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റും ഉണ്ടായിരുന്നു. സംഭവം ശരിയാണെന്നു കരുതി പലരും സംഘത്തിനു പണം കൈമാറി. ഇതിനിടയില്‍ സംഘം പ്രദേശവാസിയായ ഒരു റിട്ട. എസ്‌ഐയുടെ വീട്ടിലുമെത്തി. അദ്ദേഹം പണം നല്‍കുകയും ചികിത്സയിൽ കഴിയുന്നവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിയുന്നതെന്നാണ് സംഘം മറുപടി നല്‍കിയത്. സംഘത്തിന്റെ മറുപടിയിൽ സംശയം തോന്നിയ എസ്‌ഐ ആശുപത്രിയില്‍ വിളിക്കുകയും ചികിത്സയില്‍ കഴിയുന്ന രോഗികളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അന്വേഷിച്ചപ്പോള്‍ ആ പേരിലുള്ള ആരും ചികിത്സയില്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ ആഴ്ചയിലും സമാന രീതിയില്‍ ഫോണ്‍ കോള്‍ ലഭിച്ചതായും ആശുപത്രി അധികൃതര്‍ റിട്ട എസ്‌ഐയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘത്തെ തടഞ്ഞു വച്ചു. തുടര്‍ന്ന് വെള്ളൂരിലെ കൗണ്‍സിലറെ വിളിച്ചു ചോദിച്ചപ്പോള്‍ സംഘം പറയുന്ന തരത്തിലുള്ള ചികിത്സ ഇല്ലെന്ന് ഉറപ്പാക്കി. ഇതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തെ ചോദ്യം ചെയ്ത് മേല്‍വിലാസങ്ങള്‍ ശേഖരിച്ചു. ഉപാധികളോടെയാണ് സംഘത്തെ പൊലീസ് വിട്ടയച്ചത്.






