കാസർകോട്:ലോക കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഫുട്ബോൾ ആരാധകർ കാത്തുനിൽപ്പാരംഭിച്ചു. ഇനിയുള്ള ഒരു മാസക്കാലം രാത്രിയും,പകലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികളാണ്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ ഫാൻസുകാർ കൂറ്റൻ ഫ്ലക്സുകളും, കട്ടൗട്ടുകളും ഉയർത്തിക്കഴിഞ്ഞു.ഒപ്പം ഫുട്ബോൾ ടൂർണമെന്റ്കളും സജീവമായിരിക്കുന്നു.
ഈ പ്രാവശ്യം വലിയ സ്ക്രീനിൽ കളി കാണാൻ കഴിയില്ല എന്നത് ഫുട്ബോൾ ആസ്വാദകരെ നിരാശയിലാക്കുന്നുണ്ട്.മത്സരങ്ങൾ അമേരിക്ക,കാനഡ മെക്സിക്കൻ എന്നീ വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് നടക്കുന്നത്.കളിനടക്കുന്ന ഈ സമയം ഏഷ്യൻ രാജ്യങ്ങളിൽ പുലർച്ചെയാണ്. അതിനാൽ ക്ലബ്ബുകൾ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടില്ല. എന്നാൽ ഒട്ടുമിക്ക ക്ലബ്ബുകളിലും കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള കളി ആരവം എല്ലായിടത്തും പ്രകടമാണ്. ഇഷ്ടപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് പ്രാദേശിക ക്ലബ്ബുകൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതു്. ആരാധകർ ഏറെയുള്ള അർജന്റീന, ബ്രസീൽ,ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്,അമേരിക്ക, ജർമ്മനി,ഇറാൻ,സൗദി അറേബ്യ,ഖത്തർ,ഇറാഖ് തുടങ്ങിയ ടീമുകളുടെ ഫ്ലക്സുകളും കട്ട്ഔട്ടുകളുമാണ് ആരാധകർ വിവിധ ഇടങ്ങളിലായി ഉയർത്തിയിട്ടുള്ളത്. അതേപോലെ ചെറുതാണെങ്കിലും ഓസ്ട്രിയ, മൊറോക്കോ, കൊളംബിയ,തുനീസിയ, ക്രൊയേഷ്യ, സ്പെയിൻ,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ടീമുകൾക്കും ജില്ലയിൽ ആരാധകരുണ്ട്.
ഈ ലോകകപ്പിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളി താരം തഹ് സിൻ മുഹമ്മദ് ഖത്തർ ടീമിൽ ഇടം പിടിച്ചുവെന്നതാണ്. അതുകൊണ്ടുതന്നെ ഖത്തർ ടീമിന് ഇപ്രാവശ്യം ആരാധകർ ഏറെയാണ്. മൊഗ്രാലിൽ ഇന്ന് ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം എംഎൽ ദിൽഷാദിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ സംഘടിപ്പിക്കും. ദിൽഷാദിന് അനുമോദനവും ദേശീയവേദി ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബോൾ രണ്ടാം റൗണ്ട് മത്സരങ്ങളിൽ ദിവസേന പ്രവചന മത്സരവും,സമ്മാന വിതരണവും ഒരുക്കാനും ദേശീയവേദി തീരുമാനി ച്ചിട്ടുണ്ട്.







