കാസർകോട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവും പത്തായിരം രൂപ പിഴയും. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീറി(35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. കഴിഞ്ഞവർഷം ജനുവരി 29-ന് രാവിലെ 10.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളനാട് ഗ്രാമത്തിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ്സുകാരിയെ പ്രതി ദുരുദ്ദേശത്തോടെ പിന്തുടരുകയും സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ വേലായുധൻ ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.







