ചെന്നൈ: നടി നയൻതാരയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദി ഫെറി ടെയിലി’നു വീണ്ടും നിയമകുരുക്ക്. ഡോക്യുമെന്ററിയിൽ തമിഴ് സിനിമയായ ചന്ദ്രമുഖിയിലെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനു 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും നോട്ടിസ് അയച്ചു.
2024 നവംബറിലാണ് നയൻതാര ‘ബിയോണ്ട് ദി ഫെറി ടെയിൽ’ പുറത്തിറങ്ങിയത്. പിന്നാലെ താൻ നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ നടൻ ധനുഷും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സമാന പരാതിയുമായി മറ്റൊരു സിനിമയുടെ അണിയറപ്രവർത്തകർ കൂടി എത്തുന്നത്.







