എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരതയ്ക്ക് പിന്നിൽ അപ്പർ പ്രൈമറി വിദ്യാർത്ഥികളെന്ന് പൊലീസ്. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മൃതദേഹം ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. മുച്ചുമാരി പാർക്കിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പാർക്കിൽ കളിക്കാൻ പോയ മകൾ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടെങ്ങും തിരച്ചിൽ നടത്തി, നിരവധി പേരെ ചോദ്യം ചെയ്തു എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
എന്നാൽ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് ആൺ കുട്ടികളെയാണ് കണ്ടെത്തിയത്. രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരാൾ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും. കുട്ടിയുടെ സ്കൂളിൽ തന്നെയാണ് ഇവർ പഠിക്കുന്നത്. ചോദ്യം ചെയ്യലിൽ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി പ്രതികൾ സമ്മതിച്ചു. കുട്ടി പാർക്കിൽ കളിക്കുന്നത് കണ്ട സംഘം ഒപ്പം ചേർന്നു. പിന്നീട് കുട്ടിയെ മുച്ചുമാരി ഡാമിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. കുട്ടി സംഭവം പുറത്തു പറയും എന്ന് ഭയന്ന സംഘം കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താത്തതിനാൽ മിസ്സിംഗ് കേസാണ് എടുത്തിരിക്കുന്നതെന്നും കൊലപാതക കുറ്റം ചുമത്തിയിട്ടില്ലെന്നും മുച്ചുമാരി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
