കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കേരളത്തിൽ എത്തിയതായി സൂചന.
അമ്പലപ്പുഴ നീർക്കുന്നത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാറിൽ കഴിഞ്ഞദിവസം രാത്രിയിൽ ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ആളുടെ രൂപം സിസിടിവിയിൽ പതിഞ്ഞു.
ബാറിലെ ജീവനക്കാർ നൽകിയ വിവരത്തെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ബാർ ജീവനക്കാരുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മുകളിലും അടച്ചിട്ട വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റും നിരീക്ഷണം നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ഹൈടെക് കള്ളനായ ബണ്ടി ചോര്‍ നിരവധികേസുകളില്‍ പ്രതിയാണ്. ആലപ്പുഴ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രത പാലിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായ ബണ്ടിചോറിനെ അവസാനം കേരള പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.
