സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ഹൊസങ്കടി രാജധാനി ജ്വല്ലറി കൊള്ള; രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശികളും കുപ്രസിദ്ധ കവര്‍ച്ചക്കാരുമായ മുഹമ്മദ് ഇസ്മയില്‍ (52), മുഹമ്മദ് ഗോസ് (41) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ അറസ്റ്റിലായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്നതിനിടയിലാണ് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഇരുവരും പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
2021 ജുലായ് 26ന് ആണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ഏഴു പേരാണ് കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ പിടികൂടിയ സംഘം വായില്‍ തുണി തിരുകുകയും കൈയ്യും കാലും കെട്ടി മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. ഇയാളെ ജ്വല്ലറി കെട്ടിടത്തിന് പിന്നില്‍ കെട്ടിയിട്ട ശേഷം സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടു മുറിച്ചാണ് അകത്ത് കടന്നത്. 14.8 കിലോ വെള്ളി, രണ്ടര ലക്ഷം രൂപ വില വരുന്ന വിവിധ വാച്ചുകള്‍, നാലരലക്ഷം രൂപ എന്നിവ കവര്‍ന്നാണ് സംഘം സ്ഥലം വിട്ടത്. ജ്വല്ലറി കൊള്ളയടിച്ച കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അവശേഷിക്കുന്ന നാലു പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് ഇസ്മയിലും മുഹമ്മദ് ഗോസുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ മറ്റു പ്രതികളെയും കണ്ടെത്താമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page