പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു, അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാസര്‍കോട്: സാമൂഹിക മാധ്യമത്തില്‍ പ്രകോപനപരമായ കമന്റിട്ട് വിദ്വേഷപ്രചരണം നടത്തിയതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിന്റെ ഫോട്ടൊ വെച്ചുള്ള ഐഡിയില്‍ നിന്നാണ് കമന്റ് വന്നത്.’ കാസര്‍കോട് ജില്ലയില്‍ ഒരു പള്ളി പോലും ഉണ്ടാകില്ല, ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും കമ്മിംഗ്’ എന്നാണ് കമന്റിലുള്ളത്. അജ്ഞാതനായ ആള്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്.
റിയാസ് മൗലവി കേസില്‍ ഒന്നാം പ്രതിയാണ് അജേഷ്. പ്രസ്തുത കേസില്‍ ഇയാളെയും കൂട്ടുപ്രതികളെയും മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ കോടതി വെറുതെ വിട്ടിരുന്നു.
വിദ്വേഷം പടര്‍ത്തുന്ന കമന്റിട്ട കേസില്‍ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍ കമന്റിട്ടത് അജേഷ് ആണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ പേരില്‍ മറ്റാരോ കമന്റിടുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുന്നതിനായി കാസര്‍കോട് ടൗണ്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page