മധ്യപ്രദേശിൽ വിവാഹാഘോഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെ ട്രാക്ടർ നിയന്ത്രണം തെറ്റിയാണ് അപകടം.
രാജസ്ഥാനിലെ മോത്തിപരുയിൽനിന്ന് കുലംപുരിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപകടമെന്നാണ് വിവരം. രാജസ്ഥാൻ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിലും തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ അപകടനില തരണം ചെയ്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. രാജ്ഗഢ് ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുണ്ടായ അപകടസ്ഥലത്ത് കളക്ടറും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രാത്രി തന്നെ എത്തിയിരുന്നു.
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.