പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്, ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ മരിച്ചു. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് അൻപത്തിമൂന്നുകാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ ഇവർ മരിക്കുകയായിരുന്നു. ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സഹായം ചോദിച്ചെത്തിയ പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യെദ്യൂരപ്പയ്ക്കെതിരെയുള്ള പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ യെദ്യൂരപ്പയോട് സഹായമഭ്യര്‍ഥിച്ച് പലരും ബെംഗളുരുവിലെ വീട്ടിലെത്താറുണ്ട്. അങ്ങനെ എത്തിയവരാണ് പെണ്‍കുട്ടിയും അമ്മയും.
എഫ്‌ഐആര്‍ നിയമപരമായി നേരിടുമെന്നും പരാതിയില്‍ കഴമ്പില്ലെന്നുമായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) കൈമാറിയിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന സിഐഡി, സിആര്‍പിസി 164-ാം പ്രകാരം പെൺകുട്ടിയുടെയും പരാതിക്കാരിയും മൊഴി രേഖപ്പെടുത്തിയിരുന്നു.
.