കൊട്ടിക്കലാശം നാളെ; എം.വി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍, അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരില്‍ നിന്ന്, ഉണ്ണിത്താന്റെ റോഡ് ഷോ മേല്‍പ്പറമ്പില്‍ നിന്ന് കാസര്‍കോട് വരെ, കര്‍ണ്ണാടക മുഖ്യമന്ത്രിയും എത്തുന്നു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ നാളെ കൊട്ടിക്കലാശം. വ്യാഴാഴ്ച നിശബ്ദ പ്രചരണം. വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. കേരളത്തിലേ 20 മണ്ഡലങ്ങളിലടക്കം 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
പരസ്യപ്രചരണം ബുധനാഴ്ച വൈകുന്നേരം സമാപിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ത്ഥികളുടെ കൊട്ടിക്കലാശം പരിപാടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ കൊട്ടിക്കലാശ പരിപാടി പയ്യന്നൂരിലായിരിക്കും. അതിന് മുന്നോടിയായി മഞ്ചേശ്വരത്ത് നിന്ന് റോഡ് ഷോയും ആലോചിക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ റോഡ്‌ഷോ മേല്‍പ്പറമ്പില്‍ നിന്ന് ആരംഭിക്കും. പഴയ ബസ്സ്റ്റാന്റ് പരിസരത്തായിരിക്കും സമാപന പരിപാടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരില്‍ നിന്ന് ആരംഭിച്ച് സീതാംഗോളി വഴി സഞ്ചരിച്ച് കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ സമാപിക്കും. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മഞ്ചേശ്വരത്ത് എത്തും. മണ്ഡലംതല കൊട്ടിക്കലാശ പരിപാടികള്‍ കൂടാതെ അതാത് പ്രാദേശിക തലങ്ങള്‍ കേന്ദ്രീകരിച്ചും പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകരും മുന്നണികളും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page