കാഞ്ഞങ്ങാട്: കായിക പരിശീലനത്തിന് എത്തുന്ന വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ.
കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വടംവലി താരങ്ങൾ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയാണ്. അതിരാവിലെ കായിക താരങ്ങൾ പരിശീലനത്തിന് എത്തുമ്പോഴേക്കും ഇവൻ ഗ്രൗണ്ടിൽ തലയുയർത്തിപ്പിടിച്ചിരിപ്പുണ്ടാകും ഓടുമ്പോൾ താരങ്ങൾക്ക് മുന്നിൽത്തന്നെ ഇവൻ കൂടെയോടും. അത് എത്ര റൗണ്ടാലും ഇവൻ തന്നെയുണ്ടാവും. വർക്ക് ഔട്ട് ചെയ്യുന്ന സമയത്തും ഗ്രൗണ്ടിൽ കിടന്നുരുളും. ഇതിനിടയിൽ ഇവരോട് മുട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നു ഉണ്ടാകും. പ്രാക്ടീസ് കഴിഞ്ഞ് താരങ്ങൾ ഹോസ്റ്റലിൽ വിശ്രമിക്കാൻ പോയാൽ ഇവൻ ഹോസ്റ്റൽ മുറ്റത്ത് കാവൽ ഇരിക്കും.
രണ്ട് വർഷം മുമ്പാണ് കുട്ടാപ്പി പടന്നക്കാട് നെഹ്റു കോളേജിലെ മൈതാനിയിൽ എത്തിയത്. പരിശീലനത്തിന് എത്തിയ താരങ്ങളിൽ ആരോ ഒരാളാണ് ഇവനെ കുട്ടാപ്പി എന്ന പേരിട്ടത്. ആദ്യമൊക്കെ അത്ര അടുപ്പം കൂടി ഇല്ലെങ്കിലും പിന്നീട് ഇവൻ താരങ്ങളുടെ പ്രിയങ്കരനായി മാറി. കായികതാരങ്ങൾ മാറിമാറി വന്നാലും അവരോടുള്ള ഇവന്റെ സ്നേഹത്തിന് തെല്ലും കുറവുണ്ടാകില്ല. മൈതാനത്ത് മറ്റ് നായകൾ വന്ന് കായികതാരങ്ങൾ ബുദ്ധിമുട്ട് ഉണ്ടായിയിൽ ഇവന്റെ ഭാവം മാറും കുരച്ചു ചാടി ഇവരെ ഗ്രൗണ്ടിൽ നിന്നും വിരട്ടിയോടിക്കും .കുട്ടാപ്പി യെന്ന പേരിൽ നിരവധി ആരാധകരുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഇനിയും കായികതാരങ്ങൾ മാറി വന്നാലും പടന്നക്കാട് നെഹ്റുകോളേജ് മൈതാനിയുടെ കാവൽക്കാരനായി കുട്ടാപ്പി ഇവിടെ തന്നെ ഉണ്ടാകും.
