അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ള നോട്ട് ഇട്ടുകൊടുത്തു; വീട്ടില്‍ നിര്‍മാണ സാമഗ്രികള്‍; മകനും ബന്ധുവും പിടിയില്‍

തിരുവനന്തപുരം: കാഷ് ഡിപ്പോസിറ്റ് മെഷീന്‍ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകനും ബന്ധുവും പിടിയില്‍. തിരുവനന്തപുരം പൂവച്ചല്‍ എസ്ബിഐയുടെ സിഡിഎം മെഷീനിലൂടെയാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ആര്യനാട് സ്വദേശികളായ ജയന്‍, ബിനീഷ് എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ സിഡിഎമ്മില്‍ നിക്ഷേപിച്ച 500ന്റെ 8 നോട്ടുകള്‍ കള്ളനോട്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജയന്‍, ബിനീഷ് എന്നിവരാണ് കള്ളനോട്ട് നിര്‍മാണത്തിന് പിന്നില്‍. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ഇതില്‍ ബിനീഷാണ് കള്ളനോട്ട് നിര്‍മാണത്തിലെ പ്രധാനി. ബന്ധുവായ ജയന്റെ വീട്ടിലാണ് നോട്ട് നിര്‍മ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കള്ളനോട്ട് നിര്‍മ്മിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ജയന്റെ വീട്ടില്‍ നിന്ന് പേപ്പറുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍, മഷി ഉള്‍പ്പെടെ കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ നോട്ടുകള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നും, മറ്റെവിടെയെങ്കിലും ഇതേ രീതിയില്‍ നോട്ടുകള്‍ മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ ഇതിന് മുന്‍പും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസിന്റെ സംശയം. കൂടുതല്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെയാണ് പൂവച്ചല്‍ എസ്ബിഐയുടെ സിഡിഎം മെഷീനില്‍ ഇവര്‍ കള്ളനോട്ട് നിക്ഷേപിച്ചത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page