ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു; ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ആനന്ദ്

ന്യൂഡൽഹി : മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി പ്രതിരോധത്തിലായതിനെ തുടർന്ന് ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടി അംഗത്വം രാജിവച്ചു. സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയാണ് രാജിവച്ചത്. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ വിമർശനം. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ശരിവെച്ച ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. മദ്യ നയക്കേസിൽ ഇഡി നേരത്തെ ഇദ്ദേഹത്തെയും ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അതേസമയം ആംആദ്മി പാർട്ടിയുടെ അന്ത്യം തുടങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം.
അതിനിടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട ഛത്തീസ്‌ഗഡിൽ പഴയ മദ്യനയക്കേസ് കുത്തിപ്പൊക്കുകയാണ് ഇഡി. സുപ്രീം കോടതി തള്ളിയ ഛത്തീസ്ഘട്ട് മുൻ സർക്കാരിനെതിരായ മദ്യനയ കേസാണ് വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുള്ള ഇഡി നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. മുൻ കേസിൽ ഇ ഡി നടപടിക്കെതിരെ സുപ്രീം കോടതിയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തെളിവുകളെന്ന പേരിൽ സാങ്കൽപിക കഥകളാണ് സുപ്രീം കോടതിയിൽ അവതരിപ്പിച്ചത്. മദ്യനയ അഴിമതിയെങ്കിൽ ഒരു മദ്യ നിർമ്മാണ കമ്പനിക്കെതിരെ പോലും നടപടിയെടുത്തിട്ടില്ല. ഇഡിയെ ഉപയോഗിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമമെന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു. രാജിവച്ച രാജ്കുമാർ ആനന്ദ് ബിജെപിയിൽ ചേക്കേറും എന്ന പ്രചരണവും ഡൽഹിയിൽ നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page