പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായത് ചന്തേരയില്‍ പിടിയിലായ സംഘം

കണ്ണൂര്‍: പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടം, വെങ്ങര, മൈലാഞ്ചിക്കാലിലെ എം.കെ മുഹമ്മദ് ഫയാസ് (19), കൊട്ടില, നരിക്കോട് ഹഫീസ് മന്‍സിലില്‍ കെ.ടി മുഹമ്മദ് ഹിഫാസ് (18) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മുട്ടം ജുമാമസ്ജിദിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഉസ്താദ് മലപ്പുറം സ്വദേശിയായ ഹനിസിന്റെ മുറിയില്‍ കവര്‍ച്ച നടന്നത്. മുറിയുടെ പൂട്ട് പൊളിച്ച്
അകത്ത് കടന്ന് പെട്ടി തുറന്ന് അതിനകത്തുണ്ടായിരുന്ന 44,000 രൂപ വില വരുന്ന രണ്ടു
മൊബൈല്‍ ഫോണുകള്‍, 2800 രൂപ, 330 സൗദി റിയാല്‍ എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. മസ്ജിദ് കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് രണ്ട് പ്രതികളും സമാനമായ മറ്റൊരു കേസില്‍ ചന്തേര പൊലീസിന്റെ പിടിയിലായത്. ചെറുവത്തൂര്‍, തുരുത്തിയിലെ ഉസ്താദിന്റെ പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് പഴയങ്ങാടിയിലും സമാനരീതിയില്‍ കവര്‍ച്ച നടത്തിയ കാര്യം സമ്മതിച്ചത്. റിമാണ്ടിലായിരുന്ന പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. തെളിവെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page