‘ക്ഷമിക്കണം ചേച്ചീ ഞാന്‍ പോകുന്നു’, ലൈംഗീക പീഡനം വീട്ടുകാരെ അറിയിച്ച ശേഷം 17 കാരി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി

വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു വീട്ടുകാരെ അറിയിച്ച ശേഷം പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ഫോട്ടോ എടുത്തുവെന്നും പെണ്‍കുട്ടി അറിയിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കോളജ് അധികൃതര്‍ക്കോ പൊലീസിനോ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് കുടുംബത്തെ അറിയിച്ചിരുന്നു. കൂടാതെ കോളജില്‍ മറ്റു പെണ്‍കുട്ടികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു സഹോദരിക്കുള്ള സന്ദേശത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ‘ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം’ എന്നു സന്ദേശം അവസാനിപ്പിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്നിക്കില്‍ പഠിക്കുന്ന ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന കാര്യം കോളജില്‍ നിന്ന് അധികൃതര്‍ വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടുകാരെ അറിയിച്ചിരുന്നു. ഫോണ്‍ വിളിച്ചിട്ട് പെണ്‍കുട്ടി എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പ്രതികരിച്ച പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് പറഞ്ഞു. ക്ഷമിക്കണം ചേച്ചീ, നിങ്ങളെയെല്ലാം വിഷമിപ്പിച്ചതിന്, എനിക്കു പോയോ മതിയാവൂ – പെണ്‍കുട്ടി സന്ദേശത്തില്‍ കുറിച്ചു.
അതേസമയം പെണ്‍കുട്ടി കഴിഞ്ഞിരുന്ന ഹോസ്റ്റലിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്ത്രീ വാര്‍ഡന്മാരാണുള്ളത്. അതുകൊണ്ടുതന്നെ ലൈംഗിക പീഡനത്തിനുള്ള സാധ്യതയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കോളജിലെ മറ്റു കുട്ടികളെ ചോദ്യം ചെയ്യുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page