ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിക്കല്‍; റിസോര്‍ട്ടില്‍ സുഖവാസത്തിലായിരുന്ന കീഴൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് പൊലീസിന്റെയും നാട്ടുകാരുടെയും പേടിസ്വപ്നമായി മാറിയ വീരന്‍ ഒടുവില്‍ പിടിയില്‍. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ വിരുതനാണ് വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട്ടെത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരുന്നു. അറസ്റ്റു രേഖപ്പെടുത്തുന്നതോടെ സമീപകാലത്തു നടന്ന നിരവധി മാല പൊട്ടിക്കല്‍ സംഭവങ്ങള്‍ക്ക് തുമ്പാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
മാര്‍ച്ച് 13ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ രണ്ടു സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂഡ്ലു പായിച്ചാലിലെ സാവിത്രിയുടെ രണ്ടു പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചത് ഉച്ച സമയത്തായിരുന്നു. ആസാദ് നഗറില്‍ ആയിരുന്നു സംഭവം. ഇതിന് തൊട്ടു മുമ്പ് കാസര്‍കോട് നഗരമധ്യത്തിലെ കൊറക്കോട്ട് മാല പൊട്ടിക്കാനുള്ള ശ്രമവും നടന്നിരുന്നു. പ്രസ്തുത സംഭവങ്ങള്‍ക്കു ദിവസങ്ങള്‍ക്ക് മുമ്പ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു സ്ഥലങ്ങളില്‍ രണ്ടു സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടിയിരുന്നു. ഇരു സംഭവങ്ങളിലും കേസെടുത്തിരുന്നുവെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച വൈകീട്ട് മുളിയാറിലും മാല പൊട്ടിക്കാനുള്ള ശ്രമം നടന്നിരുന്നു. ജില്ലാ പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ കീഴൂര്‍ സ്വദേശിയായ യുവാവാണെന്നും ഇയാള്‍ വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ സുഖിച്ചു കഴിയുന്നതായുമുള്ള വിവരം ലഭിച്ചതും പൊക്കിയതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page