കാസർകോട്: കാറഡുക്ക മൂടാംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കകം വനം വകുപ്പിന്റെ പിടിയിലായി. മുള്ളേരിയ സ്വദേശി കെ എം അശോകനെ(56)യാണ് കാറഡുക്ക സെക്ഷൻ ഓഫീസർ കെ എ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ചെത്തുമിനിക്കിയെടുത്ത രണ്ട് കിലോ ചന്ദനവും മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡും കത്തിയും പിടികൂടി. മുറിച്ചെടുത്ത ചന്ദനം വിൽക്കാൻ കൊണ്ടുപോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വനം വകുപ്പ് എത്തി ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചയാണ് ചന്ദനമരം മുറിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇയാൾ നേരത്തെ ഒരു ചന്ദനക്കേസിൽ തടവ് അനുഭവിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.







