അബ്ബാസിന്റെ ആടുകളെ പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയ സ്ത്രീ ആര്?അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കുമ്പള: മേയാന്‍ വിട്ട ആടുകളെ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഘത്തിലെ യുവാവിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക ഷിമോഗ സ്വദേശി ഷഖുള്ള ഖാനി(22)നെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് കുമ്പള പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ വന്‍ ആട് മോഷണ സംഘത്തിലെ സൂത്രധാരന്മാരായ സ്ത്രീയേയും പുരുഷനെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
മാസങ്ങള്‍ക്ക് മുമ്പാണ് കുമ്പള പി.എച്ച്.സി റോഡിലെ അബ്ബാസിന്റെ ആടുകള്‍ മോഷണം പോയത്. ആടുകളെ ഐ.എച്ച്.ആര്‍.ഡി കോളേജ് പരിസരത്ത് മേയാന്‍ വിട്ടതായിരുന്നു. ഇവിടെ നിന്നാണ് പട്ടാപ്പകല്‍ നാലു ആടുകള്‍ മോഷണം പോയത്. അബ്ബാസിന്റെ ആടുകള്‍ നേരത്തെയും മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായി
നഷ്ടപ്പെട്ടത് തന്റെ മുതലാണെന്നും മോഷ്ടാക്കളെ കണ്ടെത്തിയേ തീരുവെന്നും നിലപാടെടുത്ത അബ്ബാസ് സഹോദരനെയും കൂട്ടി അന്വേഷണത്തിനിറങ്ങി. വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ വീടുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ ആടുകളെ കൊണ്ടു പോയതായി സംശയിക്കുന്ന പിക്കപ്പിന്റെ നമ്പര്‍ കണ്ടെത്തി. വാഹനം തേടിയുള്ള അന്വേഷണം അതിര്‍ത്തി കടന്ന് കര്‍ണ്ണാടക ഷിമോഗയിലെത്തി. മോഷ്ടാവിനെ തിരിച്ചറിഞ്ഞ അബ്ബാസും സഹോദരനും കര്‍ണ്ണാടക പൊലീസിന്റെ സഹായം തേടിയെങ്കിലും മോഷണം നടന്നത് കേരളത്തിലായതിനാല്‍ അവിടെ പരാതി നല്‍കണമെന്നും കേസെടുത്താല്‍ സഹായിക്കാമെന്നും ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന് അബ്ബാസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page